Movies
ബ്ലോക്ബസ്റ്റർ ചിത്രം തുടരുമിന് ശേഷം വീണ്ടും ഒന്നിക്കാൻ മോഹൻലാലും തരുൺ മൂർത്തിയും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹന്‍ലാൽ ചിത്രവും ഇതാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്.ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
എന്നാൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷനിൽ മോഹൻലാൽ ചിത്രത്തിന് സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോ. ഡയറക്ടറുമായ ഓസ്റ്റിൻ ഡാനിനെ ആയിരുന്നു.
തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയുടെ ചീഫ് അസോ. ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയനാണ് ഓസ്റ്റിൻ.
എന്നാൽ ആ സിനിമ അല്ല ഇതെന്നും തരുൺ ചിത്രം മറ്റൊരു കഥയാണെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
Movies
മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 സിനിമ 350 കോടി ക്ലബിൽ കയറിയെന്നു വെളിപ്പെടുത്തൽ. നിർമാതാവ് എം. രഞ്ജിത്താണ് ഈ സന്തോഷം പങ്കുവച്ചത്. ഈ പ്രി ബിസിനസ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റിക്കാർഡും ദൃശ്യം 3 നേടിക്കഴിഞ്ഞു.
കൊച്ചിയിൽ നടന്ന ഒരു പരിപാടിയിലാണ് നിർമാതാവ് എം.രഞ്ജിത്ത് ഇത് വെളിപ്പെടുത്തിയത്.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. വാസ്തവത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ബ്ലോക്ബസ്റ്റർ സിനിമകൾ തിയറ്ററിൽ നിന്നും നേടി ആകെ തുക ഷൂട്ടിംഗ് പൂർത്തിയാക്കും മുൻപെ ദൃശ്യം 3 നേടിക്കഴിഞ്ഞു.
ഒരു ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ആകെ കലക്ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയർ ലഭിക്കുക.
ദൃശ്യം 3 യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സ്വപ്നതുല്യമായ ഈ മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് റിലീസിനു മുമ്പേ ചിത്രം എത്തിച്ചേര്‍ന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്.
ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നത്.
മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നതു സർക്കാരിനാണെന്നും രഞ്ജിത്ത് പറഞ്ഞു.
Movies
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബത്ലഹേം ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ എത്തി.
രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്.
സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Movies
മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.
ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.
ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന് എന്ന ചിത്രത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്റെ സംഭാഷണങ്ങള്‍-
ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...?
ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.
ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.
Kerala
തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മൂന്നു താരങ്ങളെയും സർക്കാർ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.
ഇമെയിൽ മുഖേനയാണ് താരങ്ങൾക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നാണ് ആശമാരുടെ ആവശ്യം.
National
ന്യൂഡൽഹി: പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് കരസേനയുടെ ആദരം. ആദരിക്കലിന്റെ ഭാഗമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് മെഡൽ സമ്മാനിച്ചു.
ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
2009 ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎമദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.
Movies
ആരാധകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റിന്റെ ടീസർ റിലീസായി. തീ പാറുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളും മാസ് ഡയലോഗുകളുമായി സമ്പന്നമാണ് ടീസർ.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രകടനത്തിനൊപ്പം കിടപിടക്കുന്ന അഭിനയവുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ചിത്രം ഉഗ്രനൊരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
Kerala
കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ നടന് മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസര്‍ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടുവന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.'- ഇതാണ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആന്റോ ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മഹേഷ് നാരായണന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധിയെടുത്ത് ചികിത്സയ്ക്കു പോയത്. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച മുതല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.
Movies
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിന് വൻ സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ശനിയാഴ്ച തിരുവനന്തപുരത്ത് മോഹൻലാലിനെ സർക്കാർ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
മോഹൻലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സജിചെറിയാൻവാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
സെപ്റ്റംബർ 23നാണ് മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിന്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു ജൂറിയുടെ അഭിപ്രായം. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്കാരം ലഭിച്ച മലയാളി ആണ് മോഹൻലാൽ.
Movies
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി മകൾ വിസ്മയ. ‘അഭിനന്ദനങ്ങൾ അച്ഛാ... അതുല്യനായ ഒരു കലാകാരൻ എന്ന നിലയിലും അതുല്യനായ മനുഷ്യൻ എന്ന നിലയിലും അച്ഛനെ ഓർത്ത് എന്നും അഭിമാനം,’ വിസ്മയ മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരുക്കിയ കോളാഷിനൊപ്പമായിരുന്നു വിസ്മയുടെ അഭിനന്ദന പോസ്റ്റ്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മോഹൻലാലിനെ തേടി ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയത്.
ഫിലിപ്പീൻസ് യാത്ര കഴിഞ്ഞ് ചെന്നൈയിൽ എത്തിയ താരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സെറ്റിൽ ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിലായിരുന്നു.
അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ഡൽഹിയിൽ സെപ്റ്റംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും.
Kerala
തിരുവനന്തപുരം: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസയുമായി നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ'- മോഹൻലാൽ ആശംസിക്കുന്നു.